വെനിസിലെ മരണവും ജനനവും

വളരെ കുഴപ്പം പിടിച്ച ഒരു എഴുത്തുകാരനാണ് തോമസ് മാന്‍. കാരണം അയാള്‍ കുഴപ്പം പിടിച്ച ഒന്നിനെക്കുറിച്ചാണ് എഴുതുന്നത് – മനുഷ്യന്റെ മനസ്സ്. സാഹിത്യവും, ഭാഷയും ഒരേപോലെ വായനക്കാരനെ വിഷമിപ്പിക്കും. പുസ്തകങ്ങള്‍ താല്‍ക്കാലിക ആനന്ദം മാത്രമായ ഒരാളെ തികച്ചു നിരാശപ്പെടുത്തിക്കളയും തോമസ് മാന്‍.

മാന്‍ എഴുതിയ ഡെത്ത് ഇന്‍ വെനിസ് എനിക്ക് കിട്ടിയത് ഒരു മാസം മുന്‍പാണ്. നെറ്റിപ്പട്ടം പോലെ പെന്‍ഗ്വിന്‍ ക്ലാസ്സിക് സീരിസിന്റെ പുറം ചട്ടയിലായിരുന്നു പുസ്തകം. തെരഞ്ഞെടുത്ത കഥകള്‍. അതിന്റെ അവസാനത്തേക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു ഡെത്ത് ഇന്‍ വെനിസ്.

നല്ലകാലം അസ്തമിച്ച ഒരെഴുത്തുകാരന്‍ വെനിസിലെത്തുകയും അവിടെ വച്ച് ഒരു ആണ്‍കുട്ടിയില്‍ ആകൃഷ്ടനാകുന്നതുമാണ് കഥ. മരണം തോല്‍ക്കുന്ന ഒരു ഒബ്‌സെഷന്‍ എന്ന് പറയാം. പക്ഷെ ഡെത്ത് ഇന്‍ വെനിസ് വെള്ളത്തോലുള്ള ഒരു ആണ്‍കുഞ്ഞിനെ ഭോഗിക്കുന്ന കിഴവന്റെ കഥയല്ല. പാപങ്ങള്‍ക്കും, പുണ്യങ്ങള്‍ക്കും അപ്പുറം എവിടെയാണ് മനുഷ്യന്റെ മനസ്സ് എന്ന് പറയുന്ന രചനയാണ്.

ആളുകള്‍ മരിക്കുന്നു, ആയതിനാല്‍ അവര്‍ (ജീവിത്തില്‍) സന്തുഷ്ടരല്ലെന്ന് ആല്‍െബര്‍ കമ്യു പറയുന്നുണ്ട്. വേണ്ടെന്ന് വയ്ക്കാന്‍ ശ്രമിച്ചാലും നമ്മള്‍ നിയോഗം കൊണ്ട് എല്ലായിപ്പോഴും തേടിപ്പോകേണ്ട ഒരു ഒബ്‌സെഷനെ ‘സഹീര്‍’ എന്ന് പൗലോ കൊയ്‌ലോയും വിശേഷിപ്പിക്കുന്നണ്ട്.

മരണം, ജീവിതം, ദിവസം, നിമിഷം – പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഓരോ മനുഷ്യനും തേടിയെത്തുകയും ചൂഷണം ചെയ്യുകയും, പിന്നീട് ഓര്‍ത്ത് കരയുകയും ചെയ്യുന്ന ചിലതുണ്ട്. സ്വന്തമാക്കുകയും പിന്നീട് അര്‍ത്ഥമെന്തായിരുന്നു എന്നും അലയുകയും ചെയ്യുന്ന ചിലത്. അതിന്റെ അനാവരണമാണ് ഡെത്ത ഇന്‍ വെനിസ്. എന്താണ് തെറ്റ്, എന്താണ് ശരി. നമുക്ക് വഴികള്‍ തെറ്റുകയാണ്‌.

“പരസ്പരം നോട്ടങ്ങളിലൂടെ മാത്രം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന രണ്ട് പേര്‍ക്ക് ഇടയിലുണ്ടാകുന്ന ബന്ധത്തേക്കാള്‍ അസാധാരണവും, മൃദുലവുമായ മറ്റൊന്നില്ല. ദിവസങ്ങളില്‍, അവയ്ക്കുള്ളിലെ മണിക്കൂറുകളില്‍ അവര്‍ എപ്പോഴും കണ്ടുമുട്ടുകയും പരസ്പരം നിരീക്ഷിക്കുകയും ചെയ്യുന്നു, എങ്കില്‍ക്കൂടി പൊതു രീതികള്‍ക്ക് എതിരായതുകൊണ്ട് സ്വയം നിയന്ത്രണം പാലിക്കുന്നു അല്ലെങ്കില്‍ പരിചയമില്ലാത്തവരോട് ഇടപെടരുത് എന്ന പൊതുനാട്യം പിന്തുടരുന്നതുകൊണ്ട് മൗനം പാലിക്കുന്നു. സത്യത്തില്‍ അവര്‍ക്കിടയില്‍ ഒരു തരം ആധിയുണ്ട്, അറിയാനുള്ള കൗതുകമുണ്ട്, അസ്വാഭാവികമായി അടക്കിവെച്ച ത്വരയും പരിഭ്രമവും ഉണ്ട്. എല്ലാത്തിനും മേല്‍ വിവരിക്കാന്‍ എളുപ്പമല്ലാത്ത പരസ്പര ബഹുമാനവും. മറ്റെയാളെ അളക്കാന്‍ ശ്രമിക്കാത്തിടത്തോളം കാലമേ മനുഷ്യന് അവന്റെ സഹജീവിയെ സ്‌നേഹിക്കാനും ബഹുമാനിക്കാനും സാധിക്കു. അതിനാല്‍ അപൂര്‍ണ്ണമായ ജ്ഞാനത്തില്‍ നിന്ന് തൃഷ്ണകളും ജനിക്കുന്നു.”

– ഡെത്ത് ഇന്‍ വെനിസ്, തോമസ് മാന്‍ (സ്വതന്ത്ര പരിഭാഷ)

https://petchary.wordpress.com/tag/death-in-venice/
A scene from Death in Venice Film

“Nothing is stranger, more delicate, than the relationship between people who know each other only by sight – who encounter and obsess each other daily, even hourly, and yet are compelled by the constraint of convention or by their own temperament to keep up the pretence of being indifferent to strangers, neither greeting nor speaking to each other. Between them is a uneasiness and overstimulated curiosity, the nervous excitement of an unsatisfied, unnaturally suppressed need to know and to communicate; and above all, too, a kind of strained respect. For man loves and respect his fellow man for as long as he is not yet in position to evaluate him, and desire is born of defective knowledge.”

  • Death in Venice, Thomas Mann

Photos Courtesy :

https://petchary.wordpress.com/tag/death-in-venice/

http://file2.answcdn.com/